വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള സമാധാന കരാർ അന്തിമ ഘട്ടത്തിലെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി മൂന്ന് മാസം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ അന്തിമ സമാധാന കരാറിലേക്ക് വളരെ വേഗത്തിൽ അടുക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. ശനിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി ട്രംപ് വെളിപ്പെടുത്തിയത്.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകളിൽ അനുകൂലമായ പുരോഗതിയുണ്ടായതായി അമേരിക്കയും ഇറാനും ഒരുപോലെ സമ്മതിക്കുന്നുണ്ട്. നിലവിലെ നിർദിഷ്ട കരാർ ഒരു രൂപരേഖ മാത്രമാണെന്നും യുദ്ധം പൂർണമായി അവസാനിപ്പിക്കുന്നതിനാണ് തങ്ങൾ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കുന്ന കരാറിലൂടെ ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഇറാൻ ആണവായുധം നിർമിക്കുന്നത് പൂർണമായും തടയാൻ ഇതിലൂടെ സാധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. തങ്ങൾ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയാൽ മാത്രമേ കരാറിൽ ഒപ്പുവെക്കൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു.
സാമ്പത്തിക ഉപരോധങ്ങൾ നീക്കുക എന്നത് തങ്ങളുടെ പ്രധാന ആവശ്യമാണെന്ന് വ്യക്തമാക്കിയ ഇറാൻ ആണവ വിഷയങ്ങളിലെ കൂടുതൽ വിശദമായ ചർച്ചകൾ അടുത്ത 30 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ മാത്രമേ നടക്കൂ എന്നും സൂചിപ്പിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യവും ഈ ചർച്ചകളുടെ ഭാഗമാണ്.
ഞായറാഴ്ചയോടെ തന്റെ ഉപദേശകരുമായി ചർച്ച നടത്തി കരാറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ട്രംപ് മറ്റൊരു അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നയതന്ത്ര ചർച്ചകൾ പരാജയപ്പെടുകയും കരാർ ഒപ്പിടാതിരിക്കുകയും ചെയ്താൽ ഇറാനു മേൽ വീണ്ടും ശക്തമായ സൈനിക ആക്രമണം ആരംഭിക്കുമെന്നും മറ്റൊരു രാജ്യവും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള വലിയ പ്രത്യാഘാതം ഇറാൻ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.
സമാധാനത്തിനും സംഘർഷത്തിനും ഒരുപോലെ സാധ്യതയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ട്രംപിന്റെ പ്രസ്താവന. അതുകൊണ്ടുതന്നെ ലോകം ഇന്ന് ഈ വിഷയത്തിൽ എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ്. ഹോർമുസ് തുറക്കുന്നതിലടക്കം പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തിൽ ധാരണയായിട്ടില്ലെന്ന് ഇറാനിയൻ വാർത്ത ഏജൻസി വ്യക്തമാക്കി.